Psalms 73

മൂന്നാംപുസ്തകം

സങ്കീർത്തനങ്ങൾ 73–89

ആസാഫിന്റെ ഒരു സങ്കീർത്തനം.

1ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു,
ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.

2എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി;
എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി.
3ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ
അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.

4അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല;
അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്.
5അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല;
ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല.
6അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു;
അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു
7അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു;
അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല.
8അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു;
ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു.
9അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു,
അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു.
10അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു
അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.
ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.

11“ദൈവം എങ്ങനെ അറിയും?
അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു.

12ദുഷ്ടർ ഇപ്രകാരമാണ്—
അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു.

13ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും
എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം.
14ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,
ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.

15ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ,
അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു.
16ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു
എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു.
17അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു;
അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.

18അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം;
അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു.
19അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു,
കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു!
20കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ,
ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ;
ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ.

21എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും
എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,
22തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും
വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.

23എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;
അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.
24അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,
അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.
25സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?
ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
26എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,
എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും
എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

27അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;
അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.
28എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.
കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു;
അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.
Copyright information for MalMCV